
New delhi, 03 सितंबर (हि.स.)।
പഞ്ചാബിലെ എസ്ഐആര്‍ നടപടികള്‍ക്ക് പിന്നാലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രാജ്യസഭാംഗം രാഘവ് ഛദ്ദ പുറത്തായി. എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഛദ്ദ ല്സ്റ്റില്‍ നിന്നും പുറത്തായിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് സ്ഥിരമായി താമസം മാറി എന്ന് പറഞ്ഞാണ് പേര് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേരൊഴിവാക്കിയതില്‍ പഞ്ചാബിലെ എഎപി സര്‍ക്കാരിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചു. നിലവില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരാണ് ഭരണം നടത്തുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ രാഘവ് ഛദ്ദയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് പഞ്ചാബില്‍ ഭരണ-പ്രതിപക്ഷ ചേരികള്‍ക്കിടയില്‍ വലിയ തോതിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിട്ടുണ്ട്.
ഒരു രാജ്യസഭാ അംഗത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഇത്തരത്തില്‍ നീക്കം ചെയ്യാന്‍ എസ്ഐആര്‍ ചട്ടങ്ങള്‍ പ്രകാരം സാധ്യമല്ലെന്നും, തനിക്കെതിരെയുള്ള ഈ നീക്കം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുമാണ് രാഘവ് ഛദ്ദ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പഞ്ചാബ് സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതും അതിന്റെ കരട്, അന്തിമ പട്ടികകള്‍ പുറത്തിറക്കുന്നതുമെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ പങ്കുമില്ല. എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു വ്യക്തിക്ക് മാത്രമേ രാജ്യസഭാംഗമായി തുടരാന്‍ നിയമപരമായ അര്‍ഹതയുള്ളൂ. വരുന്ന ഒക്ടോബറിലാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനു മുന്‍പായി രാഘവ് ഛദ്ദ ആവശ്യമായ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി വോട്ടര്‍ പട്ടികയില്‍ തന്റെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അദ്ദേഹത്തിന് രാജ്യസഭാംഗത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള വലിയ നിയമപരവും രാഷ്ട്രീയപരവുമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. എങ്കിലും, നിലവിലെ രാഷ്ട്രീയ വിവാദങ്ങളും സാഹചര്യത്തിന്റെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
---------------
हिन्दुस्थान समाचार / Sreejith S